മതാധ്യാപകർക്കു വേണ്ടി പാപ്പയുടെ ഡിസംബർ മാസത്തെ പ്രാർത്ഥനാ നിയോഗം

റോം: മതബോധന അധ്യാപകരെ പ്രത്യേകം സ്മരിച്ചുക്കൊണ്ട് ഫ്രാന്‍സിസ് പാപ്പയുടെ ഡിസംബർ മാസത്തെ പ്രാർത്ഥനാ നിയോഗം. 'പോപ്‌സ് വേള്‍ഡ് വൈഡ് പ്രയര്‍ നെറ്റ്‌വര്‍ക്ക് ഗ്രൂപ്പ്' പുറത്തിറക്കിയ വീഡിയോയില്‍ മതബോധന അധ്യാപകർക്കു വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ പാപ്പ ആഹ്വാനം ചെയ്തു. ദൈവവചനം പ്രഘോഷിക്കാൻ വിളിക്കപ്പെട്ട മതബോധനാദ്ധ്യാപകർ പരിശുദ്ധാത്മാവിന്റെ പ്രഭാവത്തിൽ സന്തോഷത്തോടും സമാധാനത്തോടും ധീരതയോടും സർഗ്ഗാത്മകതയോടും കൂടെ അതിന്റെ സാക്ഷികളായിരിക്കാന്‍ പ്രത്യേകം പ്രാർത്ഥിക്കണമെന്ന്‍ പാപ്പ വിശ്വാസി സമൂഹത്തോട് അഭ്യര്‍ത്ഥിച്ചു. വിശ്വാസത്തിന്റെ വളർച്ചയ്ക്കും, പ്രചരണത്തിനും മതബോധന അധ്യാപകർക്ക് അമൂല്യമായ ഒരു ദൗത്യമുണ്ടെന്നും പാപ്പ സന്ദേശത്തില്‍ ഓര്‍മ്മിപ്പിച്ചു. ഒരു മതബോധനാദ്ധ്യാപകനായിരിക്കുക എന്നതിനർത്ഥം നിങ്ങൾ ഒരു മതബോധന ഗുരുവാണ്. അല്ലാതെ നിങ്ങൾ ഒരു മതബോധന തൊഴിലാളി എന്നല്ല. നമുക്ക് സഹയാത്രീകരും ഗുരുക്കന്മാരുമായ നല്ല മതബോധനാദ്ധ്യാപകരെയാണ് ആവശ്യം. മൂകമായോ, ഉച്ചഭാഷിണിയിലൂടെയോ പ്രഘോഷിക്കുന്നവരെയല്ല മറിച്ച് തങ്ങളുടെ ജീവിതം കൊണ്ടും, സൗമ്യത കൊണ്ടും നവമായ ഭാഷ കൊണ്ടും പ്രഘോഷിക്കുന്നവരും പുതിയ വഴികൾ തുറക്കുന്നവരെയുമാണ് ആവശ്യമെന്നും പല ഭൂഖണ്ഡങ്ങളിലുമുള്ള അനേകം രൂപതകളിൽ സുവിശേഷവൽക്കരണം അടിസ്ഥാനപരമായി ഒരു മതബോധനാദ്ധ്യാപകരുടെ കരങ്ങളിലാണെന്നും പാപ്പ പറഞ്ഞു.